Kerala
തിരുവനന്തപുരം: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ആയിരം ദിവസം തികഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതു ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ട് അടിയന്തരമായി പുറത്തുവിടണമെന്നും ദളിത് ക്രൈസ്തവ അവകാശങ്ങൾ ഉൾപ്പെടെ ക്രൈസ്തവ സമൂഹത്തിന് അർഹമായ നീതി നടപ്പിലാക്കണമെന്നും കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു.
മതേതര രാഷ്ട്രമായ ഇന്ത്യയിൽ മതത്തിന്റെ പേരിൽ നിയമനിർമാണം നടത്തുകയും ദളിത് ക്രൈസ്തവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്ത നടപടി ഭരണഘടനയോടുള്ള അവഹേളനമാണെന്നും അതുകൊണ്ടുതന്നെ ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്ന മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി പട്ടികജാതിയിൽ ഉൾപ്പെട്ടവർക്കു നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ദളിത് ക്രൈസ്തവർക്കും നൽകണമെന്നും കെസിസി ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കൗണ്‍സിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം എൽഎംഎസ് കോന്പൗണ്ടിൽനിന്നും ആരംഭിച്ച ക്രൈസ്തവ മഹാറാലി സെക്രട്ടേറിയറ്റ് പടിക്കൽ സമ്മേളനത്തോടെ അവസാനിച്ചു. സിഎസ്ഐ കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ് റവ. ജോസ് ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു.
കെസിസി വൈസ് പ്രസിഡന്റ് ഷിബി പീറ്റർ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജസ്റ്റിൻ രാജ്, ലെഫ്. കേണൽ സജു ഡാനിയേൽ, എൻസിസിഐ ദളിത് ഡെസ്ക് സെക്രട്ടറി റവ. ചാൾസ് സുന്ദർരാജ്, റവ.ഡോ. ക്രിസ്റ്റൽ ജയരാജ്, കെസിസി ജില്ലാ പ്രസിഡന്റ് റവ. എ.ആർ. നോബിൾ, സെക്രട്ടറി റവ.ഡോ. എൽ.ടി. പവിത്ര സിംഗ്, റവ. സനൽരാജ്, ഷാജിമോൻ എസ്. കൈതക്കുഴി, മേജർ ടി.ഇ. സ്റ്റീഫൻസണ്‍, ഫാ. ഏബ്രഹാം കാഞ്ഞിക്കൽ കോറെപ്പിസ്ക്കോപ്പ, അശ്വിൻ ഇ. ഹാംലറ്റ് എന്നിവർ പ്രസംഗിച്ചു.
Kerala
തലശേരി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും പെട്ടെന്ന് പുറത്തുവിടണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപാടുകൾ തിരുത്തണമെന്നും കെസിവൈഎം വാർഷിക സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
തലശേരി അതിരൂപതയുടെ ആതിഥേയത്വത്തിൽ രണ്ടു ദിവസങ്ങളിലായി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ നടന്ന കെസിവൈഎം 48-ാം സംസ്ഥാന വാർഷിക സെനറ്റ് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യം ഒരു സംവിധാനം മാത്രമല്ല, അതൊരു സംസ്കാരമാണെന്ന് സ്പീക്കർ പറഞ്ഞു. യുവജനങ്ങൾ ചർച്ച ചെയ്യുകയും ചിന്തിക്കുകയും ഉത്തരവാദിത്വത്തോടെ പ്രതികരിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം ശക്തമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യാതിഥിയായിരുന്നു. സഭയും സമൂഹവും നേരിടുന്ന സമകാലീന വെല്ലുവിളികളെ യുവത്വം ജാഗ്രതയോടെ അഭിമുഖീകരിക്കണമെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ അധ്യക്ഷത വഹിച്ചു. കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള കെസിവൈഎം നേതാക്കൾ സെനറ്റിൽ പങ്കെടുത്തു. സംസ്ഥാന വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു.
യുവജന കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശേരിൽ സംസ്ഥാന യൂത്ത് അസംബ്ലിയുടെ റിപ്പോർട്ട് പ്രസിഡന്റ് എബിൻ കണിവയലിൽനിന്ന് ഏറ്റുവാങ്ങി. യുവജന പ്രസ്ഥാനങ്ങൾ ആത്മീയതയോടൊപ്പം സാമൂഹിക ബോധവും വളർത്തണമെന്നും സഭാസമൂഹത്തിൽ ഒരു പ്രകാശകേന്ദ്രമാകാൻ യുവജനങ്ങൾ മുന്നോട്ടുവരണമെന്നും ബിഷപ് ഡോ. കുറുപ്പശേരി പറഞ്ഞു.
വിദ്യാഭ്യാസം, തൊഴിൽ, ലഹരി സംസ്കാരം, വിദേശ കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. സമാപന സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യാതിഥിയായിരുന്നു.
പുതിയ ഭാരവാഹികൾ: ഷിബിൻ ഷാജി (മാവേലിക്കര രൂപത)-പ്രസിഡന്റ്, കാസി പൂപ്പന (കൊച്ചി രൂപത)- ജനറൽ സെക്രട്ടറി, ആഗി മരിയ (താമരശേരി രൂപത), സാം സണ്ണി (ഇടുക്കി രൂപത)- വൈസ് പ്രസിഡന്റുമാർ, ജോയൽ ജോൺ (ചങ്ങനാശേരി അതിരൂപത), സെഞ്ജു ജേക്കബ് (പാലാ രൂപത), ധന്യ മോഹൻരാജ് (വിജയപുരം രൂപത), പിൻസി പീറ്റർ (മൂവാറ്റുപുഴ രൂപത)- സെക്രട്ടറിമാർ, ജെൻസൻ ആൽബി (കോട്ടപ്പുറം രൂപത)- ട്രഷറർ.
Kerala
കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവയെക്കുറിച്ച് പഠിക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്നു സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.
റിപ്പോർട്ട് 2023 മേയ് 17ന് മുഖ്യമന്ത്രിക്കു സമർപ്പിച്ചതാണ്. 33 മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകാത്തത് ക്രിസ്ത്യൻ ന്യൂനപക്ഷത്തോടുള്ള വിവേചനമാണ്. റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കിയെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും അവ ഏതൊക്കെയാണ് എന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ല. ഈ വിഷയങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സഭ-സമുദായ നേതാക്കളുടെ സമ്മേളനം വിളിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉണ്ടായില്ല.
കാര്യങ്ങളിൽ വ്യക്തത വരുത്തി ക്രൈസ്തവ ന്യൂനപക്ഷത്തോടുള്ള വേർതിരിവ് അവസാനിപ്പിക്കണം. റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച് സഭാനേതൃത്വങ്ങളുമായി ചർച്ചചെയ്ത് എത്രയുംവേഗം നടപ്പിലാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൺവീനർ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, അംഗങ്ങളായ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, സഭാ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ നിലപാട് സുതാര്യമാകണണമെന്നും ബന്ധപ്പെട്ട പ്രതിനിധികളുമായി ആലോചനായോഗം വിളിക്കണമെന്നും കെആർഎൽസിസി ആവശ്യപ്പെട്ടു.
കമ്മീഷൻ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് അടിയന്തരമായി പ്രസിദ്ധീകരിക്കണം. വിഷയത്തിൽ ക്രൈസ്തവസംഘടനാ നേതാക്കളുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടന്നിട്ടില്ല. ക്രൈസ്തവരുടെ, പ്രത്യേകിച്ച് ദളിത് ക്രൈസ്തവർ, മത്സ്യത്തൊഴിലാളികൾ, മലയോര കർഷകർ എന്നിവരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷൻ സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചിട്ട് മൂന്നുവർഷം പിന്നിടുന്നു. കമ്മീഷന്റെ 502 ശിപാർശകളിൽ 202 എണ്ണം നടപ്പിലാക്കിയതായി ന്യൂനപക്ഷ മന്ത്രി നിയമസഭയിൽ അവകാശപ്പെടുന്നു. ഇവ ഏതെല്ലാമെന്ന് മന്ത്രി വെളിപ്പെടുത്തണം.
മുഖ്യമന്ത്രിയും മന്ത്രിമാരും ഇതുസംബന്ധിച്ച് വ്യത്യസ്തമായ അവകാശവാദങ്ങളാണ് ഉയർത്തുന്നത്. കേരളത്തിലെ ലത്തീൻ കത്തോലിക്കരും ഇതര ക്രൈസ്തവസമൂഹങ്ങളും നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരനിർദേശങ്ങൾ കമ്മീഷൻ സമർപ്പിച്ചിട്ടുണ്ടെന്നും കെആർഎൽസിസി വ്യക്തമാക്കി.
എറണാകുളത്ത് നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ, കെഎൽസിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെസിവൈഎം ലാറ്റിൻ പ്രസിഡന്റ് പോൾ ജോസ്, കെഎൽസിഡബ്ല്യുഎ പ്രസിഡന്റ് ഷേർളി സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു.
കെആർഎൽസിസിയുടെ രജതജൂബിലി ആഘോഷങ്ങൾ മേയ് 17ന് ഉദ്ഘാടനം ചെയ്യും. 23ന് ലത്തീൻ കത്തോലിക്ക മഹാസംഗമത്തോടെ സമാപിക്കും.
ലത്തീൻ കത്തോലിക്ക ജനസമൂഹത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി ദശവത്സര പദ്ധതിക്കും കെആർഎൽസിസി രൂപം നൽകുമെന്നും സഭാവക്താവ് ജോസഫ് ജൂഡ് അറിയിച്ചു.
Kerala
കൊല്ലം: കേരളത്തിലെ ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാനസർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്റർ ചർച്ച് കൗൺസിൽ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പദ്ധതികൾ നടപ്പാക്കുന്നതിനുമുമ്പ് ഔദ്യോഗിക ക്രിസ്തീയ സഭാനേതൃത്വങ്ങളുമായി ബന്ധപ്പെട്ട് ആലോചിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൊല്ലം സിഎസ്ഐ ബിഷപ്സ് ഹൗസിൽ നടന്ന യോഗത്തിൽ ചെയർമാൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.
ഭരണഘടന എല്ലാ പൗരന്മാർക്കും നൽകുന്ന അവകാശങ്ങൾക്കുവേണ്ടി ക്രൈസ്തവ സഭകൾ നിലകൊള്ളുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്കും ക്രൈസ്തവ ആരാധനാലയങ്ങൾക്കും നേരേ നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച യോഗം സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ സർക്കാരുകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ക്രിസ്തുശിഷ്യനായ മാർ തോമ്മാ ശ്ലീഹായുടെ അപ്പസ്തോലിക പാരമ്പര്യത്തിൽ അഭിമാനിക്കുന്നവരും ശ്ലൈഹിക പൈതൃകത്തിന്റെ പിന്തുടർച്ചക്കാരുമായ ഇന്ത്യയിലെ ക്രൈസ്തവർ ഈ മണ്ണിന്റെ മക്കൾ തന്നെയാണെന്നു യോഗം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളിൽ യോഗം ആശങ്ക പ്രകടിപ്പിക്കുകയും പീഡനങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
മുനമ്പം ഉൾപ്പെടെ തീരദേശങ്ങളിലുള്ളവരുടെയും വന്യമൃഗശല്യം ഉൾപ്പെടെ മലയോര മേഖലകളിലുള്ള കർഷകരുടെയും പ്രശ്നങ്ങളിൽ സത്വര നടപടികൾ സർക്കാരുകൾ കൈക്കൊള്ളണം.
പൊതുവിദ്യാഭ്യാസ മേഖലയിൽ എയ്ഡഡ് നിയമനങ്ങളിൽ ഭിന്നശേഷി പ്രശ്നവുമായി ബന്ധപ്പെട്ട അധ്യാപക നിയമന പ്രതിസന്ധികൾ ഇതുവരെയും പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ലാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച യോഗം നിയമനം പാസാകാതെയും ശമ്പളമില്ലാതെയും വർഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഈ വിഷയത്തിൽ സമ്പൂർണ പരിഹാരം ഉടനടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ആവിഷ്കാര സ്വാതന്ത്ര്യ ത്തിന്റെ പേരിൽ ക്രൈസ്തവ അവഹേളനങ്ങൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും സിനിമകൾ ഉൾപ്പെടെയുള്ള കലാ-സാംസ്കാരിക മേഖലകളിലും ചാനൽ ചർച്ചകളിലും കൂടിവരുന്നത് ക്രൈസ്തവസഭകൾ ജാഗ്രതയോടെ കാണുന്നുവെന്നും യോഗം വിലയിരുത്തി.
Kerala
തിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ ജോർജ്.
പാലൊളി കമ്മിറ്റി റിപ്പോർട്ട് 28 ദിവസംകൊണ്ടു നടപ്പാക്കിയവരാണ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് 33 മാസമായി പൂഴ്ത്തിവച്ചിരിക്കുന്നത്. പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇക്കാര്യത്തിൽ യാതൊരു ആത്മാർഥതയുമില്ലെന്നും ഷോണ്‍ ജോർജ് പറഞ്ഞു.
വിവരാവകാശം കൊടുത്തിട്ടുപോലും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. വിവിധ വകുപ്പുകളുടെ പഠനത്തിനു വിട്ടിരിക്കുന്നുവെന്ന ഒഴുക്കൻ മറുപടിയാണുള്ളത്.
റിപ്പോർട്ടിലെ 222 നിർദേശങ്ങൾ നടപ്പാക്കിയെന്നാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം. ഇതു കാപട്യമാണ്. മുഖ്യമന്ത്രി പറയുന്ന നിർദേശങ്ങൾ നടപ്പാക്കിയതിലൂടെ ക്രൈസ്തവ ജനവിഭാഗത്തിന് എന്തു നേട്ടമാണുണ്ടായതെന്നുകൂടി വെളിപ്പെടുത്താൻ തയാറാകണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെഎല്‍സിഎ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ജനകീയ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ആദ്യപടിയായി 12 ലത്തീന്‍ രൂപതകളിലും ഓരോ നിയോജക മണ്ഡലങ്ങളില്‍ വീതം ജനകീയ കണ്‍വെന്‍ഷനുകള്‍ തുടങ്ങും.
സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ലത്തീന്‍ സഭാ വക്താവ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, രൂപത പ്രസിഡന്റുമാരായ ഗോഡ്സണ്‍ ഡിക്രൂസ്, ബിനു എഡ്വേര്‍ഡ്, ജോണ്‍ ജോസഫ്, അനില്‍ കുന്നത്തൂര്‍, റോയി ഡികൂഞ്ഞ, ജനറല്‍ സെക്രട്ടറിമാരായ കെ.ജെ. സെബാസ്റ്റ്യന്‍, സോളമന് ജോണ്‍, സംസ്ഥാന ഭാരവാഹികളായ പൂവം ബേബി, സാബു കാനക്കാപള്ളി, സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ അംഗങ്ങളായ ഹെര്‍ബര്‍ട്ട് ജോസഫ്, തങ്കച്ചന് തെക്കേപലക്കല്, അഡ്വ. ഫ്രാന്‍സിസ് നെറ്റോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leader Page
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേരളരാഷ്ട്രീയത്തിൽ നിർണായകമായിരിക്കുമെന്നതിൽ സംശയമില്ല. അതിൽതന്നെ ക്രൈസ്തവ സമുദായ അംഗങ്ങളുടെ തീരുമാനത്തിന് ഏറെ പ്രാധാന്യവുമുണ്ട്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവസമുദായം അവരനുഭവിക്കുന്ന അനീതിക്കും ബോധപൂർവകമായ അവഗണനയ്ക്കും വഞ്ചനയ്ക്കുമെതിരേ വ്യക്തമായ വിധിനിർണയം നടത്തും എന്നതിലും സംശയമില്ല. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാത്തത് ചരിത്രപരമായ അനീതിയാണെന്ന് ക്രൈസ്തവസമൂഹം ഒന്നടങ്കം രാഷ്ട്രീയപാർട്ടികളെ ശക്തമായി അറിയിച്ചിട്ടുള്ളതാണ്.
വിവിധ മേഖലകളിൽ പിന്നാക്കാവസ്ഥ നേരിടുന്ന ക്രൈസ്തവ വിഭാഗങ്ങളുടെ കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക യാഥാർഥ്യങ്ങൾ ശാസ്ത്രീയമായി പഠിച്ച കമ്മീഷനായിരുന്നു ജെ.ബി. കോശി കമ്മീഷൻ. അത് വികാരപരമായി മെനഞ്ഞെടുത്ത തട്ടിക്കൂട്ട് രേഖയല്ല; സ്ഥിതിവിവരക്കണക്കുകളും യാഥാർഥ്യങ്ങളും അടിസ്ഥാനമാക്കി ശാസ്ത്രീയമായി തയാറാക്കിയ ഒരു നീതിപത്രമാണ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ, ആ നീതിപത്രം മാസങ്ങളും വർഷങ്ങളും കടന്നുപോയിട്ടും ഭരണകൂടത്തിന്റെ മേശവലിപ്പിൽ പുറംലോകം കാണാതെ പൊടിപിടിച്ചു കിടക്കുകയാണ്.
റിപ്പോർട്ട് ഉണ്ടായി; നീതി ഉണ്ടായില്ല
മുന്നാക്ക-പിന്നാക്ക വിഭാഗങ്ങളിലെ കത്തോലിക്കർ, മത്സ്യത്തൊഴിലാളി ക്രൈസ്തവർ, മലയോര മേഖലകളിലെ കർഷക സമൂഹങ്ങൾ, പരമ്പരാഗത തൊഴിൽ മേഖലകളിൽ കഴിയുന്ന ക്രൈസ്തവർ, കുട്ടനാട്ടിലെയും തീരദേശത്തെയും ക്രൈസ്തവർ എന്നിവരൊക്കെ കേരളത്തിന്റെ വികസനചരിത്രത്തിൽ പലപ്പോഴും സൗകര്യപൂർവം പിന്നോട്ട് തള്ളപ്പെട്ടവരാണ്. വിദ്യാഭ്യാസം, തൊഴിൽ, ഭൂമി, ക്ഷേമപദ്ധതികൾ തുടങ്ങി എല്ലായിടത്തും പിന്നാക്കാവസ്ഥ വ്യക്തമായിട്ടും, അതിനു പരിഹാരം നിർദേശിക്കുന്ന കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ തയാറായില്ല എന്നത് ഒരു ഭരണപരമായ വീഴ്ചയല്ല, മറിച്ച് ഒരു സമൂഹത്തോടുള്ള രാഷ്ട്രീയ വഞ്ചനയാണ്; സാമൂഹ്യനീതി എന്ന ആശയത്തോടുള്ള തുറന്ന അവഹേളനമാണ് എന്ന് പറയാതെ വയ്യ.
വോട്ടിനായി മാത്രം ന്യൂനപക്ഷ പ്രേമം
തെരഞ്ഞെടുപ്പ് കാലങ്ങളിൽ മാത്രം ന്യൂനപക്ഷ സംരക്ഷണം പറയുന്ന രാഷ്ട്രീയ സംസ്കാരം കേരളത്തിൽ മാറിമാറി പരീക്ഷിക്കുക പതിവാണ്. എന്നാൽ, അധികാരം ലഭിച്ചാൽ, റിപ്പോർട്ടുകളും ശിപാർശകളും സൗകര്യപൂർവം മറക്കുന്നു. ജെ.ബി. കോശി കമ്മീഷൻ അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. തങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ വേണം; പക്ഷേ പരിഹരിക്കാൻ രാഷ്ട്രീയ മനസ് വേണ്ടെന്നാണോ? ഈ ചോദ്യം ക്രൈസ്തവ സമൂഹം ഇനി സൗമ്യമായി ചോദിച്ചാൽ മതിയാകില്ല. ഇച്ഛാശക്തിയോടെ, സുവ്യക്തമായി രാഷ്ട്രീയ കേരളത്തോട് ചോദിക്കേണ്ട സമയമാണ് വരാൻ പോകുന്നത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ഭരണപക്ഷത്തിനു നൽകിയ വ്യക്തമായ മുന്നറിയിപ്പിന്റെ ജനസ്വരമായിരുന്നു. അതുകൊണ്ട് സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങൾ രാഷ്ട്രീയ പാർട്ടികൾ ഗൗരവത്തോടെ വിലയിരുത്തേണ്ടതാണ്. ഈ ഫലങ്ങളിൽ ക്രൈസ്തവ അവഗണനയ്ക്കെതിരായ ശക്തമായ പ്രതികരണമുണ്ടെന്ന യാഥാർഥ്യം തിരിച്ചറിയണം. പല പ്രദേശങ്ങളിലും ഭരണകക്ഷികൾക്ക് സംഭവിച്ച വോട്ട് ചോർച്ച, പരമ്പരാഗത രാഷ്ട്രീയ വിശ്വാസങ്ങളിൽ പൊതുജനത്തിനുണ്ടാകുന്ന നിസംഗത, തങ്ങളുടെ കോട്ടകളെന്നു പാർട്ടികൾ കരുതിപ്പോന്ന പല സ്ഥലങ്ങളിലും സ്വതന്ത്രരും പ്രാദേശിക കൂട്ടായ്മകളും ശക്തമായി കളം പിടിക്കുന്ന കാഴ്ച ഇതൊന്നും വികാരാധീനമായ പ്രതിഷേധമായി തള്ളിക്കളയാനാവില്ല. സാധാരണ പൗരന്റെ സർക്കാരിനോടുള്ള ബോധപൂർവമായ അകൽച്ചയാണ് ഇവിടെ വെളിവാകുന്നത്. “ഞങ്ങളെ കേൾക്കുന്നില്ലെങ്കിൽ, ഞങ്ങളും നിങ്ങളെ കേൾക്കില്ല” എന്ന ജനാധിപത്യ സന്ദേശം കഴിഞ്ഞ ലോക്സഭാ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ ഭരണവർഗത്തിന് നൽകുന്നുണ്ട് എന്നത് നിസ്തർക്കമാണ്.
ക്രൈസ്തവർക്ക് അന്യായമായതൊന്നും ആവശ്യമില്ല. എന്നാൽ, ഭരണഘടന അനുവദിക്കുന്ന ന്യായമായ അവകാശങ്ങൾപോലും നിഷേധിക്കുന്നത് പ്രതിഷേധാർഹമാണ്. വിദ്യാഭ്യാസ കാര്യങ്ങളിലും ന്യൂനപക്ഷ അവകാശങ്ങളുടെ കാര്യങ്ങളിലും സാമൂഹ്യനീതിയുടെ ദൃശ്യമായ ഫലങ്ങൾ വെളിപ്പെടുത്തുന്ന നിലപാടുകളും പ്രവർത്തനങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ, ഇതൊന്നും സംഭവിച്ചില്ല. അതിനാൽതന്നെ അടിസ്ഥാനതലത്തിൽ നടന്ന തെരഞ്ഞെടുപ്പു വിശകലനം കാണിക്കുന്നത് സർക്കാരിനോടുള്ള രാഷ്ട്രീയ വിശ്വാസം അടിസ്ഥാനവർഗങ്ങൾക്ക് പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗങ്ങൾക്ക് നഷ്ടമായിരിക്കുന്നു എന്നതാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾക്ക് അവസാന മുന്നറിയിപ്പല്ല; അവസാന അവസരമാണ്.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന വ്യക്തമായ രാഷ്ട്രീയ പ്രതിജ്ഞ ഇല്ലാതെ, ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കാൻ ഒരു മുന്നണിക്കും കഴിയില്ല.
ഇത് ഒരു സമുദായത്തിന് പ്രത്യേക ആനുകൂല്യം ആവശ്യപ്പെടുന്ന പോരാട്ടമല്ല, മറിച്ച് ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹ്യനീതിക്കായുള്ള അവകാശസംരക്ഷണ പോരാട്ടമാണ്. ഇത് തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള ഒരു സമൂഹത്തിന്റെ സമരമാണെന്ന് കത്തോലിക്ക കോൺഗ്രസ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. കത്തോലിക്ക കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല. എന്നാൽ, സാമൂഹ്യനീതിയുടെ കാവൽക്കാരാണ്.
അതുകൊണ്ട് വ്യക്തമായി പറയാനുള്ളത്:
•ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായി നടപ്പാക്കണം.
•അതിന് സമയബന്ധിതമായ നിയമനിർമാണവും പദ്ധതികൾക്ക് വേണ്ട തുകയും ബജറ്റിൽ ഉറപ്പാക്കണം.
അല്ലെങ്കിൽ, ക്രൈസ്തവ സമൂഹം കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനാധിപത്യപരമായ എല്ലാ മാർഗങ്ങളിലൂടെയും പ്രതികരിക്കും. അവഗണിക്കപ്പെട്ട സമൂഹങ്ങൾ ഒടുവിൽ രാഷ്ട്രീയ ചരിത്രം മാറ്റും എന്നത് കേരളത്തിന്റെ ഗതകാല ചരിത്രം പഠിപ്പിക്കുന്ന പാഠമാണ്.
(എകെസിസി ഗ്ലോബൽ ഡയറക്ടറാണ് ലേഖകന്‍)
Kerala
കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയമിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ ഗുണഭോക്താക്കളുമായി ചർച്ച ചെയ്തു നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് കെഎൽസിഎ.
സംസ്ഥാന വ്യാപകമായി കൺവൻഷനുകളും പ്രചാരണയോഗങ്ങളും സംഘടിപ്പിക്കാൻ കൊച്ചിയിൽ നടന്ന മാനേജിംഗ് കൗൺസിൽ യോഗം തീരുമാനിച്ചു.
വിവിധ നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചും താലൂക്കടിസ്ഥാനത്തിലും ജില്ലാ കേന്ദ്രങ്ങളിലും സമരപരിപാടികൾ സംഘടിപ്പിക്കും.
ഫെബ്രുവരി 15ന് ആലപ്പുഴയിൽ നടക്കുന്ന 54 -ാമത് സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ പ്രക്ഷോഭം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വ്യാപിപ്പിക്കുന്നതുൾപ്പെടെ കൂടുതൽ നടപടികൾ പ്രഖ്യാപിക്കും.
മാനേജിംഗ് കൗൺസിൽ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു.